malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, സെപ്റ്റംബർ 06, 2021

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും


പതിനെട്ടും പടുതോളും

സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും അതിനു അധികാരികാളായിരുന്ന തളിയധികാരികളും ഉണ്ടായിരുന്നു. സംഘങ്ങളായിരുന്നു പട്ടാളം.

പതിനെട്ടു സംഘങ്ങളെപ്പറ്റി അറിവുണ്ട്

 1. കണ്ടമാൻ 

2. പുളിക്കീഴ്

3. വേഴപ്പറമ്പ്

4. തത്തമംഗലം

5. പുറക്കടിഞ്ഞകം

6. കീഴ്വീതി

7. പുല്ലിപുലം

8. വെള്ളാങ്ങല്ലൂർ

9. തിടപ്പള്ളി

10. ചാഴിക്കാട്

11. പാലക്കാട്

12. ഭാസ്കരം

13. നാട്ടിയമംഗലം

14. ചുണ്ടക്കമണ്ണ്

15. ചോകിരം

16. ആറ്റുപുറം

17. താമരശ്ശേരി

18. നെന്മേനി

നെന്മേനി പിരിഞ്ഞ് പടുതോൾ എന്ന സംഘമുണ്ടായി. 

അപ്പോൾ പത്തൊമ്പതു സംഘമേന്നു പറയുന്നതിനു പകരം പതിനെട്ടും അവസാനമുണ്ടായ പടുതോളും എന്നൊരു പറച്ചിൽ , ഒരു ശൈലിയായി കാണാം.

****************************************************************


വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2021

പഴഞ്ചൊല്ലുകളും കഥകളും

പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം

മലയാളിയുടെ ഹിപ്പോക്രസി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. ദുരഭിമാനം വേണ്ടുവോളം , ഒന്നും അംഗീകരിക്കാൻ വയ്യ. എന്നാൽ എല്ലാം വേണം . ആരും കാണരുത് , അറിയരുത് എന്നാൽ എല്ലാം ആവാം. പകൽവെളിച്ചത്തിൽ പരമ മാന്യൻ...

ഇതൊക്കെയാണു ഇത്തരം ചൊല്ലുകൾ തുറന്നുകാട്ടുന്നത്

ഒരാൾ ഒരുനാൾ സുഹൃത്തിനെ കഞ്ഞികുടിക്കാൻ ക്ഷണിച്ചു . ദുരഭിമാനം ആ ക്ഷണം സ്വീകരിക്കാൻ അയാളെ അനുവദിച്ചില്ല. പക്ഷേ അയാൾക്കു അതു കുടിക്കണമെന്നുമുണ്ട് . വായിൽ വെള്ളമൂറുന്നു. പക്ഷേ വേണ്ടെന്നു പറഞ്ഞതു തിരുത്താനും വയ്യ. ഒടുവിൽ ഒരുപായം കണ്ടു. എല്ലാരും പച്ചപ്ലാവില കോട്ടിയാണു കഞ്ഞുകുടിക്കുന്നതു. ഉടനെ അയാളിതും പറഞ്ഞ് കഞ്ഞികുടിക്കാനിരുന്നു -'പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം'

******************************************************************************



ബുധനാഴ്‌ച, ജൂലൈ 07, 2021

ന്യായങ്ങൾ - 4

 കപിമണീന്യായം

കുരങ്ങിനു മണികിട്ടിയാലുള്ള അവസ്ഥ . സ്ഥാനമാനങ്ങളോ സമ്പത്തോഅർഹതയില്ലാത്തവർക്കു ലഭിക്കുമ്പോൾ  , കിട്ടുന്ന വസ്തുവിൻ്റെ മഹത്വമോ ഉപയോഗമോ അറിയാത്തവരുടെ , അല്ലെങ്കിൽ മനസ്സിലാക്കാനാകാത്തവരുടെ അവസ്ഥ. 

കൊയ്യാൻ പോവാത്തവൾക്ക് നൂറരിവാളുണ്ടായാലും ഫലമില്ല

വെട്ടാൻ ശക്തിയില്ലാത്തവൻ്റെ അരയിൽ അമ്പത്തെട്ടരിവാൾ

അറുക്കാൻ ശക്തിയില്ലാത്തവൻ്റെ അരയിൽ ഒമ്പതരിവാൾ

കണ്ണില്ലാത്തവനെന്തിനു കണ്ണാടി

കാശില്ലാത്തവനെന്തിനു കീശ

ആടിനെന്തിനാ ആനച്ചങ്ങല

കുരങ്ങിനെന്തിനാ പൂമാല


കരബദരന്യായം

കയ്യിൽ പുണ്ണിനു കണ്ണാടി വേണ്ട

നേരെനോക്കിയാൽ തന്നെ കാണാം. അത്രയും വ്യക്തം. ആമുഖമോ വിശദീകരണമോ ആവശ്യമില്ല.

ഛിന്നഹസ്തന്യായം/ ദഗ്ദ്ധബീജന്യായം

പോയതുപോയതു തന്നെ . തിരികേ ചേർത്തുതുന്നിപ്പിടിപ്പിക്കാനാകത്ത, തിരുത്തുവരുത്താനാകാത്ത , കൈവിട്ടുപോയ കാര്യങ്ങൾ.

അണകടന്ന വെള്ളം അഴുതാൽ തിരിച്ചുവരുമോ

കൈവിട്ട കല്ലും വായ് വിട്ട വാക്കും


നിദ്രാണപ്രായഭാഗ്യന്യായം

ഭാഗ്യത്തിൻ്റെ പ്രാധാന്യം. 

അദൃഷ്ടശാലി മണ്ണുതൊട്ടാൽ അതും പൊന്ന്

(അദൃഷ്ടം-ഭാഗ്യം) ഭാഗ്യമുള്ളവൻ തൊട്ടാൽ മണ്ണുപോലും പൊന്നാകും. 

യോഗമുള്ളവൻ പല്ലക്കേറും

നേരേ മറിച്ചാണു ഭാഗ്യം കെട്ടവൻ്റെ കാര്യം. 

അദൃഷ്ടമില്ലാത്തവൻ്റെ പാൽ പൂച്ച കുടിക്കും

അദൃഷ്ടംകെട്ടവനു അറുപതു നാഴികയും വർജ്ജ്യം

അളകാപുരികൊള്ളയിട്ടാലും അദൃഷ്ടഹീനനു് ഒന്നുമില്ല


പൂർണ്ണകുംഭന്യായം

നിറകുടം. 

അരക്കുടം തുളുമ്പും നിറകുടം തുളുമ്പുകയില്ല

ആയിരം ഉള്ളവർ അമർന്നിരിക്കും അരപ്പണം ഉള്ളവർ ആടിത്തുള്ളും

ഉത്തമന് ഊശാൻ താടി മൂഢനു കാടും പടലും

ഇത് വെറും സമ്പത്തിൻ്റെ പ്രശ്നം മാത്രമല്ല. മനോഭാവത്തിൻ്റെ പ്രശ്നം കൂടിയാണു്.

അല്പനു ഐശ്വര്യം(അർത്ഥം) കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും

മൂഢൻ രണ്ടുകയ്യിലും നാലുചിരട്ട പിടിച്ചുകൊണ്ടുപോകും


ഭേകപുഷ്കരന്യായം

അക്കരെപ്പച്ച

ഇക്കരെ നിന്ന് പുല്ലുതിന്നുന്ന പശുവിനു തോന്നുന്നത് , അക്കരെ കൂടുതൽ പുല്ലുണ്ടെന്നാണത്രേ!

അകലെക്കാണുന്നവയ്ക്കു ഭംഗികൂടുതൽ തോന്നുന്നു, അവിടെച്ചെല്ലുമ്പോൾ തോന്നും മുന്നിടമായിരുന്നു നല്ലതെന്നു്!

താരങ്ങളെപ്പോലെ! അകലെ നിന്നു കാണുമ്പോൾ കാല്പനികഭാവം , അടുക്കുമ്പോൾ അറിയാം യാഥാർത്ഥ്യം.

യഥേഷടം അനുഭവിക്കുന്ന സുഖങ്ങൾക്കു വിലതോന്നാത്ത മനുഷ്യസ്വഭാവം . മുഷിയുക എന്നതിൻ്റെ മന:ശാസ്ത്രം .


അക്കരെനിന്നാൽ ഇക്കരെപ്പച്ച ഇക്കരെനിന്നാൽ അക്കരെപ്പച്ച

അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും

അമരത്തിരിക്കുമ്പോൾ അണിയം സുഖമെന്നും തോന്നും

തണ്ടിലിരിക്കുന്നവനു താഴത്തിറങ്ങണം താഴെനിൽക്കുന്നവനു തണ്ടിൽക്കേറണം

നിത്യക്കോഴിയ്ക്കു നിറമില്ല

മുറ്റത്തെമുല്ലയ്ക്കു മണമില്ല

അരികത്തുള്ളതിലാശയില്ല


കേമുതികന്യായം / ദണ്ഡാപൂപന്യായം

അമ്മിയുംകുഴവിയും ആകാശത്തുപറക്കുമ്പോൾ ഇലവിൻപഞ്ഞിയുടെകാര്യം പറയണോ

കല്ലിനെ കാറ്റെടുക്കുമ്പോൾ കരിയിലയെ വച്ചേക്കുമോ

കൊലകൊമ്പൻ പിഴയ്ക്കുമ്പോൾ മോഴയുടെ കാര്യം പറയണോ

വലിയ വലിയ വ്യവസായങ്ങൾ  തകരുമ്പോൾ ചെറിയവയുടെ കാര്യം പറയണോ . സുനാമി പോലെ , കൊടുങ്കാറ്റുകൾ പോലെ , മഹാമാരിപോലെ വ്യവസ്ഥകളുടെ തകർച്ച സംഭവക്കുമ്പോൾ, ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ ചെറുമീനുകളുടെ അവസ്ഥ സൂചിപ്പിക്കുന്ന ന്യായം.

അണ്ഡകാണന്യായം

ആണില്ലാത്ത നാട്ടിൽ അമ്പട്ടൻ രാജാവ്


Labels: chollukal,പഴഞ്ചൊല്ലുകള്‍,ചൊല്ലുകള്‍,malayalam pazhamchollukal,proverbs on rain,mazha chollukal,pazhamchollukal

ചൊവ്വാഴ്ച, ജൂൺ 08, 2021

ന്യായങ്ങൾ - 3

ഉഷ്ട്രലഗുഡ ന്യായം / കുലകുഠാര ന്യായം

കുലംകുത്തികൾ , കുലദ്രോഹികൾ തുടങ്ങിയ പ്രയോഗങ്ങൾ സർവ്വസാധാരണമാണല്ലോ . സ്വന്തം കുലത്തിനു നേരെ തിരിയുന്നവരെ അല്ലെങ്കിൽ സ്വന്തം കുലത്തിനു നാശമുണ്ടാകുന്ന രീതിയിൽ വളർന്നു പോകുന്നവർ, സ്വവർഗ്ഗത്തിനു തന്നെ ദോഷമുണ്ടാകുന്ന രീതിയിൽ പരിവർത്തനം ചെയ്യപ്പെടുന്നവർ തുടങ്ങിയവരെ എല്ലാം പരമർശിക്കുന്ന സന്ദർഭത്തിൽ ഈ ന്യായം ഉപയോഗിക്കാം .

കോടാലിക്കമ്പ് ഉദാഹരണം . 

കോടാലിക്കമ്പ് കുലത്തിനു കേട്

മരത്തിനു കോടാലിക്കയ്യ് നാശം

കണ്ഠചാമീകര ന്യായം 

ഓരോ വ്യക്തിയും സ്വയമേവ ഏതുതരത്തിലെങ്കിലും സമ്പന്നനായിരിക്കും. പക്ഷേ അതു സ്വയം തിരിച്ചറിയാൻ പലർക്കും സാധിച്ചെന്നു വരില്ല . അത്തരക്കാർ തന്നിലൊളിച്ചിരിക്കുന്ന ആ പ്രത്യേകവൈശിഷ്യം അന്വേഷിച്ച് പലേടങ്ങളിലും അലയുന്നു..

വിളക്കിരിക്കെ തീയ്ക്കലയണോ

അടുപ്പിൽ തീ എരിയേ അയൽ വീട്ടിൽ പോയി തിരികൊളുത്തണോ

ഉറിയിൽ വെണ്ണ വച്ചിട്ട് ഊരൊക്കെ നെയ്ക്ക് അലയരുത്

വെണ്ണയും വച്ചുകൊണ്ട് നെയ്ക്കലയണോ

ഒക്കത്തിരിക്കുന്ന കുട്ടിയെ തൊട്ടിലിൽ തിരയുന്നു

കുപ്പായത്തിൽത്തന്നെ കുന്തം

കുരണ്ടിമേലിരുന്ന് കുരണ്ടി തപ്പുന്നു

തോട്ടത്തിൽ പഴമിരിക്കേ ദൂരെ പോകുന്നതെന്തിനു് 


വഹ്നിധൂമ ന്യായം

തീയും പുകയും . കാരണമില്ലാതെ കാര്യമില്ല

തീയില്ലാതെ പുകയുണ്ടാകുമോ 

പുകയുണ്ടെങ്കിൽ തീയുമുണ്ട്

തൂറാതെ നാറുകയില്ല

വിത്തുള്ളിടത്ത് വേരു്

ഓണം വരാനൊരു മൂലം വേണം [തിരുവോണം നാളിനു മുമ്പെ മൂലം നാൾ ] 

ന്യായവുമായി ബന്ധപ്പെടുത്താനാവില്ലെങ്കിലും കാര്യകാരണം സംബന്ധിക്കുന്ന ചില ചൊല്ലുകളുണ്ട്.

വനമുള്ളിടത്ത് അഗ്നി - പുഷ്ടിപ്പെട്ടാൽ അതു നശിപ്പിക്കാനുള്ള സ്വാഭാവികമാർഗ്ഗങ്ങളും താനേ വന്നുചേരും 

തേനുള്ളടത്തു ഈച്ചയാർക്കും - എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുന്ന പരിസരങ്ങളിൽ , അധികാരത്തിൻ്റെ ഇടനാഴികളിൽ, വിഭവങ്ങൾ യഥേഷ്ടം ലഭിക്കുന്നിടങ്ങളിൽ ആർത്തിപ്പണ്ടാരങ്ങളുടെ തള്ളിക്കേറ്റം സ്വാഭാവികം ..

നീരില്ലെങ്കിൽ മീനില്ല - അനുകൂലനത്തിൻ്റെ പ്രാധാന്യം

നൂലില്ലെങ്കിൽ മാലയില്ല - നിസ്സാരക്കാരനായാലും , പ്രത്യക്ഷത്തിൽ അനുഭവവേദ്യമല്ലെങ്കിലും നട്ടെല്ലുപോലെ പുറമ്മോടികളെ താങ്ങിനിർത്തുന്ന അപ്രശസ്തരെ ഓർക്കാം..

വൃഷപ്രകസന ന്യായം

അച്ചൻ ഒരൊച്ച അമ്മ ഒരു പച്ച

അച്ചിക്കു കൊഞ്ചുപക്ഷം നായർക്കു ഇഞ്ചിപക്ഷം

വൈതണ്ഡ്യ ന്യായം

ഞാൻ പിടിച്ചമുയലിനു കൊമ്പു മൂന്ന്

താൻ കൊണ്ട കാളയ്ക്കു കൊമ്പു മൂന്ന്



വെള്ളിയാഴ്‌ച, മേയ് 28, 2021

ന്യായങ്ങൾ -2


അന്ധാനുഗതാന്ധ ന്യായം

അന്ധനു പിമ്പേ പോകുന്നവനും അന്ധനോടൊത്തു പതിയ്ക്കും കുഴിയിൽ

കുരുടൻ കുരുടനെ വഴി കാണിച്ചാൽ രണ്ടും കൂടെ പടുകുഴിയിൽ


അശ്വതരീഗർഭന്യായം / വൃശ്ചികഗർഭ ന്യായം

ഞണ്ടിനുണ്ടോ രണ്ടാം പേറു്

ഞണ്ട് മണ്ഡലി കായൽ വാഴ കുടപ്പന - പെറ്റാൽ ശേഷിക്കില്ല


ഉഷ്ട്രകണ്ടക ന്യായം

ചേട്ടയ്ക്കു പിണക്കവും അട്ടയ്ക്കു കലക്കവും നല്ലിഷ്ടം

ഞണ്ടിനു കലക്കൽ വേണം


നർത്തികാ ന്യായം

തുള്ളക്കാരനെ എല്ലാരുമറിയും തുള്ളക്കാരൻ ആരെയുമറിയില്ല

വെളിച്ചപ്പാടിനു പലേടമാണു

വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം വെളിച്ചപ്പാടിനു് ആരെയുമറിഞ്ഞുകൂടാ

ശാന്തിക്കാരൻ  കുളിച്ചുതൊഴുന്നവരെയെല്ലാം അറിയില്ല


ബീജാങ്കുര ന്യായം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന പോലുള്ള സമസ്യകൾ

അണ്ടിയോ മാവോ മൂത്തതു

ആൺ മൂത്തതോ പെൺ മൂത്തതോ


രജ്ജുസർപ്പം

പൂറ്റിനരികേ വള്ളികിടന്നാൽ പാമ്പെന്നു  കരുതും


മാത്സ്യ ന്യായം

അതിജീവനത്തിൻ്റെ ന്യായം . വന്യമായ പ്രകൃതിയുടെ ന്യായം . സകലജീവജാലങ്ങളുടെയും പരിണാമത്തിൻ്റെ ന്യായം ..

ഊക്കുള്ളവർ ജീവിക്കും

കൈയൂക്കുള്ളവൻ കാര്യക്കാരൻ

ചെറുമീനെല്ലാം വലിയ മീനിന്നിര

ചേഴിയുള്ളവൻ ചേട്ടൻ

തൻ്റെകൈയ്യിലൊതുങ്ങുന്നതെല്ലാം തൻ്റേത്





പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...