വെള്ളിയാഴ്‌ച, ജനുവരി 04, 2008

ചതി, നന്ദികേടു,നിരുത്തരവാദിത്വം..


ഉത്തരവാദിത്തപ്പെട്ടവർ തന്നെ നിയമനിഷേധവും നീതിനിഷേധവും ചെയ്യുകയും , അധികാരം സ്വന്തം ഇഷ്ടപ്രകാരം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതു സാർവത്രികമാണു. അത്തരം ദുരവസ്ഥകളുടെ നേർചിത്രങ്ങളെ പഴഞ്ചൊൽ രൂപത്തിൽ കാണാം.

"Who shall guard the guards themselves?"

വേലി തന്നെ വിളവു തിന്നുക
വേലിതന്നെ പുഞ്ചയ്ക്കു വിനാശം
ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
ഉടുതുണി തന്നെ പാമ്പായാലോ
കള്ളന്‍ കപ്പലില്‍ തന്നെ
കുറുന്തോട്ടിക്കു വാതം വന്നാലോ

ഉത്തരവാദിത്വം , ആത്മാർത്ഥത തുടങ്ങിയ ഗുണങ്ങളുടെ തുടർച്ചയാണു നന്ദി. അതു   കാണിക്കണം എന്നുപദേശിക്കുന്ന ചൊല്ലുകൾ -

എല്ലാം മറന്നാലും വല്യോനെയോർക്കണം
നാടു മറന്നാലും മൂടു മറക്കാമോ?
ഉണ്ട ചോറിനു നന്ദി കാട്ടണം
തിന്ന ചോറിനു നന്ദിവേണം
ഉപ്പിട്ടവരെ ഉള്ളകാലം നിനയ്ക്ക
ഒരു നന്ദി ചെയ്തവനെ ഉള്ളത്തിൽ വയ്ക്കണം , പല നന്ദി ചെയ്തവൻ്റെ പാദം ചുമക്കണം

നന്ദികേട് കാണിക്കരുതെന്നും ചൊല്ലുകൾ പറയുന്നു..

"Don't bite the hand that feeds you"
"Cast no dirt into the well that gives you water"

ചോറു തന്ന കൈയ്ക്കു കടിക്കരുതു
കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു
കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു
അന്നമിട്ട വീട്ടിൽ കന്നംകെട്ടരുത്
വന്ന വഴി മറക്കരുതു
ഉണ്ട ചോറില്‍ കല്ലിടരുതു

കുടിക്കുന്ന കഞ്ഞിയിൽ പൂഴിയിടരുത്
ഉണ്ടിടത്തിട്ട് ഉണ്ടപാത്രമുടയ്ക്കരുത്
കോരിക്കുടിക്കണ ചട്ടി ഉടയ്ക്കരുത്
ഏറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്
എടുത്തു നടന്നവരെ മറക്കരുതു
കുടിച്ചമുല കടിക്കരുത്
എടുത്തപേറ്റിയെ മറക്കൊല്ലാ
കുടിയിരുന്ന വീട്ടിൽ കൊള്ളിവയ്ക്കരുത്
കുളിച്ചകുളം മറക്കരുത്
അശ്വാരൂഢൻ അശ്വത്തെ മറക്കരുത്
ചോരയും ചോറും മറക്കരുത്
തന്നതും തിന്നതും മറക്കരുത്
തന്നെ മറന്നാലും തറവാട് മറക്കരുത്
നാടു മറന്നാലും മൂടു മറക്കരുത്
മൂടു മറന്നാൽ മൂഢത്തം

നന്ദിയില്ലെങ്കിലും വേണ്ടില്ല, ഉപകാരം ചെയ്തവരെ ഉപ്ദ്രവിക്കരുത്..

തേച്ചമരത്തിൽ മൂർച്ച നോക്കരുത്
മൂകിന്മേലിരുന്നു വായിൽ കാഷ്ഠിക്കരുത്

അങ്ങനെ ദ്രോഹിക്കുന്നകൂട്ടത്തിൽ പെടുന്നവരാണിവർ..

ഇട്ടകൈയ്ക് കടിക്കും നായ്
കൊടുക്കുന്നവൻ്റെ കൈയ്ക്കു കൊത്തും പാമ്പ്
ചെരുപ്പുകൊടുത്തവനു മുഖത്തുചവിട്ട്
തിന്നുകൂറുകൊണ്ടവൻ കൊന്നുകൂറുകാണിക്കും
തേളിനെ രക്ഷിച്ചാൽ രക്ഷിച്ചവനെയും കൊട്ടും


നാരായവേരിനെ മാന്തരുതു
നിത്യകറിയുടെ നാമ്പു നുള്ളരുതു
- പൊന്മുട്ടയിടുന്ന താരാവിനെ കൊല്ലുന്നപോലെ യാണു ...

കോടാലിക്കമ്പ് കുലത്തിനു കേട്
മരത്തിനു കോടാലിക്കൈയു നാശം
കോടാലിക്കമ്പ് മരത്തടിയിൽ നിന്നാണു നിർമ്മിച്ചെടുക്കുന്നത്. പക്ഷേ അതു മരം വെട്ടുന്നകോടാലിക്കു തുനയാവുകയാണ്. അപ്പോൾ കോടാലിക്കമ്പിനെ കുലംകുത്തിയായി കണക്കാക്കാം

ചുങ്കം തീർന്നാൽ കടവു മാറ്റിക്കെട്ടണം
തോണി കടന്നാൽ തുഴ വേണ്ട
- പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ എന്നതു പോലെ


"Nero was fiddling while Rome was burning"

അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന
എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം

വഞ്ചകന്മാർക്ക് നന്മയുണ്ടാവില്ല എന്ന മട്ടിലുള്ള ഏതാനും ചൊല്ലുകളുണ്ട്,

പരപക്ഷം ചെയ്തോനു പരലോകമില്ല.
ചതി കതിരാകില്ല
അങ്ങനെ കിട്ടിയത് അങ്ങനെ പോയി.

ചതിക്കുന്നവനു ചതി അനുഭവം തിരികെ കിട്ടും എന്നും പരയുന്ന ചൊല്ലുകൾ ഉണ്ട്
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
കുഴിമാന്തുന്നവൻ്റെ പുറകിൽ ദൈവം കുഴിമാന്തും
ചതിയൻ തന്നത്താൻ ചതിക്കും
അഞ്ജനക്കാരൻ്റെ മേൽ വഞ്ചനക്കാരൻ

ചതിക്കു ചതി തന്നെ വേണമെന്നും ഉണ്ട്.

ചതിക്കരുത് എന്നു ഉപദേശിക്കുന്ന ഒരുപാട് പഴഞ്ചൊല്ലുകളുണ്ട്.

പുറകിൽ കുഴി തോണ്ടരുത്
കൂട്ടത്തിൽ നിന്നുകൊണ്ടു കാലിൽ ചവിട്ടരുത്
കൂടെ നടന്നു കുതികാൽ വെട്ടരുത്
കൂടെ നടന്നു കഴുത്തറുക്കരുത്
കൂട്ടത്തിൽ കുത്തരുത്
തന്തയ്ക്കു പാലം വലിക്കരുത്

ചതി അത്യന്തം മാരകം തന്നെയാണു. നേരേ വരുന്ന ശത്രുവിനെ എങ്ങനേയും തടുക്കാം. പതുങ്ങിവരുന്നവനെയോ? ബുദ്ധിമുട്ടാണു. എന്നൽ കൂടെ നിന്ന് ഒടുവിൽ പിന്നിൽ നിന്നു കുത്തുന്നെങ്കിലോ?
നേരേ വരുന്ന അടി തടുക്കാം . ഒടിയന്മാരുടെ ഒടിവിദ്യ തടുക്കാൻ പാടാണ്.

അടി തടുക്കാം ഒടി തടുത്തുകൂടാ
തുണയ്ക്കു വന്നവൻ പോംകുഴിക്കു വഴി കണിച്ചാലോ

ചതി കുടികെടുത്തും
വഞ്ചകം നെഞ്ചുപ്പുളർക്കും

ചതിയനെ ഒരിക്കലും വിശ്വസിക്കരുത് എന്നതു പ്രായോഗിക പാഠം.

ചതിച്ചോനെ വിശ്വസിക്കൊല്ല
വഞ്ചനചെയ്‌വോരോട് ഇണങ്ങവേണ്ട

വിശ്വസിച്ചോനെ ചതിക്കോലാ ചതിച്ചോനെ വിശ്വസിക്കോലാ

ചതിക്കുന്നോനെ ചത്താലും തല്ലണം
നന്ദികെട്ടവരോടു ദയ വേണ്ട




അഭിപ്രായങ്ങളൊന്നുമില്ല:

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...